തിരുവനന്തപുരം: കാടിന്റെ ഗുണങ്ങൾ എല്ലാവരും അനുഭവിക്കുന്പോൾ വന്യജീവി ആക്രമണം നേരിടുന്നതു കാടിനടുത്തു താമസിക്കുന്നവർ മാത്രമാണെന്ന് ഡോ. അരുണ്‍ സക്കറിയ.
ഇതു വെറുമൊരു പാരിസ്ഥിതിക പ്രശ്നമല്ല, സോഷ്യോ, ഇക്കണോമിക്, ജിയോ പൊളിറ്റിക്കൽ പ്രശ്നമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. നിയമസഭാ അന്താരാഷ്ട്ര പുസ്തകോത്സവത്തിന്റെ ഭാഗമായി നടന്ന ‘കാട്ടിലേക്ക് മനുഷ്യരും നാട്ടിലേക്ക് മൃഗങ്ങളും’ എന്ന പാനൽ ചർച്ച മനുഷ്യ-വന്യജീവി സംഘർഷത്തിന്റെ വിവിധ തലങ്ങൾ പരിശോധിക്കുന്ന ഒന്നായി.
വന്യജീവികൾക്ക് ജീവിക്കാൻ വേണ്ടത്ര വനവിസ്തൃതി കേരളത്തിലില്ലെന്നും മലയോര മേഖലയിൽ വന്യജീവി സംഘർഷമുണ്ടാകുന്പോൾ വനം വകുപ്പ് ഉദ്യോഗസ്ഥർ നടപടിയെടുക്കാൻ വൈകുന്നുവെന്നുമുള്ള നിലപാടാണ് ചർച്ചയിൽ ചക്കിട്ടപാറ പഞ്ചായത്ത് മുൻ പ്രസിഡന്റ് സുനിൽ മുതുകാട് ഉയർത്തിയത്.
കടുവകളുടെ എണ്ണം വർധിച്ചതും അവയുടെ സ്വഭാവത്തിൽ വന്ന മാറ്റങ്ങളും വന്യജീവി ആക്രമണങ്ങൾ കൂടാൻ കാരണമായിട്ടുണ്ടെന്ന് വനം വകുപ്പിലെ പ്രോജക്ട് കോ-ഓർഡിനേറ്റർ എം. ജോഷിൽ പറഞ്ഞു.
വനത്തിന്റെ തുടർച്ച നഷ്ടമാകുന്നതാണ് വന്യജീവികൾ നാട്ടിലിറങ്ങാനുള്ള ഒരു കാരണമെന്നും അദ്ദേഹം പറഞ്ഞു. എഴുത്തുകാരനും റിട്ടയേഡ് ഡെപ്യൂട്ടി ഫോറസ്റ്റ് കണ്‍സർവേറ്ററുമായ ജെ.ആർ. അനി മോഡറേറ്ററായി.